കൊച്ചി: സംസ്ഥാനത്ത് ലഹരിക്കെതിരേ പോലീസും എക്സൈസും സംയുക്തമായി നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന്, ഓപ്പറേഷന് തണ്ടര്‍ എന്നിവ വന്‍ വിജയമായതോടെ തന്ത്രം മാറ്റി ലഹരി മാഫിയ.
പൊതുസ്ഥലങ്ങളിലെ നേരിട്ടുള്ള വില്പനയും കൈമാറ്റവും ഗണ്യമായി കുറഞ്ഞതോടെ ഓണ്‍ ലൈന്‍ ഡെലിവറി സംവിധാനങ്ങളുടെ മറവിലാണ് ഇപ്പോൾ വിൽപന. നേരത്തേ പാര്‍ക്കുകള്‍, ബീച്ചുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ലഹരി കൈമാറ്റം.
എന്നാല്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്, എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍, വ്യാജ പ്രൊഫൈലുകള്‍ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടെത്തി കോഡ് ഭാഷയിലൂടെ ഇടപാടുകള്‍ ഉറപ്പിക്കുന്നതാണ് പുതിയ രീതി.
ഉപഭോക്താവിന്റെ വിലാസം ലഭിച്ചശേഷം വിവിധ മാര്‍ഗങ്ങളിലൂടെ ലഹരിയെത്തിക്കും. അന്വേഷണം ദുഷ്കരമാക്കാന്‍ ഓരോ ഘട്ടത്തിലും വ്യത്യസ്ത ആളുകളെ ഉപയോഗിക്കുന്ന രീതിയും വ്യാപകമാണ്. കസ്റ്റമറില്‍നിന്ന് വാലറ്റുകള്‍ വഴിയാണു പണമിടപാട്.